എഴുത്തുകാരൻ സൽമാൻ റഷ്ദിക്കുണ്ടായ ആക്രമണത്തിൽ മരണത്തിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടത് അതിശയമെന്ന് ആക്രമണകാരി. ജയിലിൽ നിന്ന് ന്യൂയോർക്ക് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മാതറുടെ പ്രതികരണം.
‘എനിക്ക് റഷ്ദിയെ ഇഷ്ടമല്ല. അദ്ദേഹമൊരു നല്ല മനുഷ്യനല്ല. ഇസ്ലാം മതത്തെ ആക്രമിച്ചയാളാണ്. ഇസ്ലാം വിശ്വാസങ്ങളെയും വിശ്വാസ സംഹിതകളെയും അദ്ദേഹം ആക്രമിച്ചു. ഇറാന്റെ ആയതൊള്ള ഖമൈനി മഹാനായ ഒരു നേതാവായിരുന്നു. ദി സാത്താനിക് വേഴ്സസിൻ്റെ ഏതാനും പേജുകളേ ഞാൻ വായിച്ചിട്ടുള്ളൂ.’- ഹാദി മാതർ പറയുന്നു.
1989ൽ റഷ്ദിയെ കൊലപ്പെടുത്താനായി ഖമൈനി പുറപ്പെടുവിച്ച മതശാസന പിന്തുടരുകയ്യായിരുന്നോ എന്ന് വെളിപ്പെടുത്താൻ പ്രതി തയ്യാറായില്ല. വിവാദങ്ങൾ സൃഷ്ടിച്ച ‘ദി സാത്താനിക് വേഴ്സസ്’ എഴുതിയതിന് പിന്നാലെയാണ് റഷ്ദിക്കെതിരെ ഖമൈനി മതശാസന പുറപ്പെടുവിച്ചത്.
ഓഗസ്റ്റ് 12നാണ് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തിയത്. ന്യൂജഴ്സിയിൽ നിന്നുള്ള 24 വയസുള്ള ഹാദി മാതർ ആണ് പ്രതി.
റഷ്ദിയെ 14ന് വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. അദ്ദേഹത്തിൻ്റെ മകൻ സഫർ റഷ്ദി തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. അദ്ദേഹത്തിന് ചില വാക്കുകൾ സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണ് റഷ്ദി എന്നും മകൻ സഫർ റഷ്ദി അറിയിച്ചു. റുഷ്ദിയുടെ ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്നാണ് അദ്ദേഹത്തിൻ്റെ ഏജൻ്റ് ആൻഡ്രൂ വൈലി അറിയിച്ചത്.