ലോകത്തിലെ ഏറ്റവും അപകടകാരികളിലൊന്നായ മെക്സിക്കോയിലെ പോപ്പക്കാറ്റപ്പെറ്റൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു. ദശലക്ഷണക്കിന് ആളുകളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചേക്കുമെന്നാണ് സൂചന.
മെക്സിക്കോ 7,000 സൈനികരെ മേഖലയിൽ വിന്യസിപ്പിച്ചിട്ടുണ്ട്. പർവ്വതത്തിന്റെ 60 മൈലിനുള്ളിൽ 25 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. വലിയ തോതിൽ ചാരവും പുകയും ഉയർന്നതിനെ തുടർന്ന് പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മെക്സിക്കൻ നാഷണൽ സിവിൽ പ്രൊട്ടക്ഷൻ കോർഡിനേഷൻ ഏജൻസി (CNPC) ആവശ്യപ്പെട്ടു. സൈന്യം തെരുവുകളിൽ പട്രോളിംഗ് നടത്തുന്നുണ്ട്.
മെക്സിക്കോ സിറ്റിയിൽ നിന്ന് 70 കിലോമീറ്റർ (45 മൈൽ) തെക്കുകിഴക്കായിട്ടാണ് 5,425 മീറ്റർ (17,797 അടി) ഉയരമുള്ള പോപ്പക്കാറ്റപ്പെറ്റൽ സ്ഥിതി ചെയ്യുന്നത്. എൽ പോപ്പോ എന്ന പേരിലാണ് ഈ അഗ്നിപർവതം അറിയപ്പെടുന്നത്. 1000 മുൻപാണ് അഗ്നിപർവതം അവസാനമായി പൊട്ടിത്തെറിച്ചത്. 1347-നും 1927-നും ഇടയ്ക്ക് ഏകദേശം 16 തവണ പൊട്ടിയൊലിച്ചിട്ടുണ്ട്. എന്നാൽ ഇവ കാര്യമായ സ്ഫോടനങ്ങളല്ലായിരുന്നു. 1994 മുതൽ പോപ്പോ ഇടയ്ക്കിടെ പൊട്ടിത്തെറിയുടെ സൂചനകൾ നൽകിയിരുന്നു. 2000ത്തിലുണ്ടായ പൊട്ടിത്തെറിയിൽ സമീപ പ്രദേശങ്ങളിൽ നിന്ന് 50,000 പേരെ ഒഴിപ്പിച്ചിരുന്നു.