ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്ക് കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരിയെ മോചിപ്പിച്ചു. തൃശൂർ സ്വദേശിനിയായ ആൻ ടെസ ജോസഫാണ് (21) സുരക്ഷിതയായി കൊച്ചി വിമാനത്താവളത്തിലെത്തിയത്. ആൻ ടെസയെ വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥർ ചേർന്നാണ് സ്വീകരിച്ചത്. ഏപ്രിൽ 13-നാണ് ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാർഡ് ഇസ്രായേൽ ചരക്ക് കപ്പൽ പിടിച്ചെടുത്തത്.
ഇറാൻ സർക്കാരിൻ്റെയും ടെഹ്റാനിലെ ഇന്ത്യൻ മിഷൻ അധികൃതരുടേയും സംയുക്തമായ പരിശ്രമത്തിന്റെ ഫലമായാണ് ആൻ ടെസയെ മോചിപ്പിച്ചത്. 25 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്സി ഷിപ്പിങ് കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. പരിശീലനത്തിൻ്റെ ഭാഗമായി 9 മാസം മുമ്പാണ് ഈ കപ്പലിൽ എത്തിയത്.
നാല് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ജീവനക്കാരായുള്ള എംഎസ്സി ഏരീസ് എന്ന കപ്പലാണ് ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്. ആൻ ടെസയെ കൂടാതെ സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് (31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികൾ.
കപ്പലിലുണ്ടായിരുന്ന മറ്റ് 16 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിക്കുന്നത് വരെ ദൗത്യം തുടരുമെന്നും കപ്പൽ ജീവനക്കാർ സുരക്ഷിതരായിരിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.