വയനാട്ടിൽ യുവാവിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ കടുവയെ പിടികൂടുന്നതിനായി ആദ്യ ദിവസം സ്ഥാപിച്ച 8 ക്യാമറകളിലൊന്നിൽ കടുവയുടെ മുഖം ഭാഗികമായി പതിഞ്ഞു. പ്രജീഷിന്റെ മൃതദേഹം കിടന്ന സ്ഥലത്തിനടുത്ത് സ്ഥാപിച്ച ക്യാമറകളിലൊന്നിലാണ് കടുവയുടെ മുഖത്തിന്റെ പകുതി പതിഞ്ഞത്.
നരഭോജി കടുവ ഏതെന്ന് വ്യക്തമാകുന്നതിനായി കടുവയുടെ വ്യക്തതയുള്ള ചിത്രം തെളിയുന്നതിനായി കാത്തിരിക്കുകയാണ് വനം വകുപ്പ് അധികൃതർ. 20 ക്യാമറകൾ കൂടി മേഖലയിൽ സ്ഥാപിക്കും. എല്ലാ ചിത്രങ്ങളും ഒരേ കടുവയുടേതാണെങ്കിൽ നരഭോജി കടുവയിലേക്ക് വനം വകുപ്പിന് എളുപ്പത്തിലേത്താനാകും. ക്യാമറകളിൽ പതിയുന്ന ചിത്രങ്ങളിലെ പ്രായം മനസിലാക്കിയും കടുവയിലേക്കെത്താൻ കഴിയും. എന്നാൽ ഒന്നിൽ കൂടുതൽ കടുവകളുടെ ചിത്രം പതിഞ്ഞാൽ ചെയ്താൽ നരഭോജി കടുവ ഏതെന്ന് കണ്ടെത്തുക കൂടുതൽ ശ്രമകരമാകും.
പുല്ലരിയുകയായിരുന്ന പ്രജീഷിനെ കടുവ ആക്രമിച്ച ശേഷം കടിച്ചെടുത്ത് 4 മീറ്ററോളം വീതിയും 2 മീറ്റർ താഴ്ച്ചയുമുള്ള കിടങ്ങാണ് ചാടിക്കടന്നത്. പൊന്തക്കാട് നിറഞ്ഞ ചതുപ്പുപ്രദേശത്ത് വെച്ചാണ് പ്രജീഷിനെ കടുവ ആക്രമിച്ചത്. പ്രജീഷിന്റെ ചെരുപ്പും ഫോണും കാണപ്പെട്ട സ്ഥലത്തു നിന്ന് 20 മീറ്ററോളം വലിച്ചു കൊണ്ടുപോയ ശേഷമാണ് ചെറിയ നീർച്ചാലുള്ള കിടങ്ങ് ചാടിക്കടന്നത്. അക്കരെ കയറി ശേഷം വീണ്ടും 20 മീറ്ററിലധികം കടിച്ചുകൊണ്ടുപോയാണ് ഭക്ഷണമാക്കിയത്.