ഒരു മാസത്തിലധികം നീണ്ട മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം. കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് നവംബർ 18-ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് നവകേരള സദസ് സംഘടിപ്പിക്കുക.
വട്ടിയൂർക്കാവ് പോളി ടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം നടക്കുക. കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിൽ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവെച്ചിരുന്നു. അടുത്ത മാസം 1, 2 തീയതികളിൽ ഈ പര്യടനം പൂർത്തിയാക്കുകയും ചെയ്യും.
സമാപന ദിവസമായ ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. യുവ മോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെ കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചും ഇന്ന് നടക്കും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.