വണ്ടിപ്പെരിയാർ കേസിൽ പ്രതി അർജുൻ തന്നെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ ടി.ഡി.സുനിൽകുമാർ. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പൊലീസിനെതിരെ ഉയരുന്ന ആരോപണം ശരിയല്ലെന്നും സി.ഐ പറഞ്ഞു.
കുട്ടി കൊല്ലപ്പെട്ട ദിവസം രാത്രി തന്നെ വീട്ടിൽ പോയിരുന്നതായും അതിവേഗം നടപടികൾ സ്വീകരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം, പോക്സോ കേസിൽ പ്രതിയെ വെറുതെവിട്ട വിധിയ്ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പറഞ്ഞു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കോടതി കണ്ടെത്തി, എന്നാൽ സാക്ഷിമൊഴിയിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടു. അന്വേഷണത്തിൽ പാളിച്ചയെന്ന ആരോപണം ശരിയല്ലെന്നും സുനിൽ മഹേശ്വരൻ പറഞ്ഞു.
വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിക്കെതിരെ പട്ടികജാതി പട്ടികവർഗ പീഡന നിയമം ചുമത്തിയില്ലെന്ന് കുടുംബം ആരോപിച്ചു. ഡിവൈഎസ്പിക്ക് പരാതി നൽകിയപ്പോൾ സിഐയെ സമീപിക്കാൻ പറഞ്ഞതായാണ് കുട്ടിയുടെ അച്ഛൻ വ്യക്തമാക്കിയത്. കേസിൽ വിധി വന്നതിനു പിന്നാലെ പൊലീസിന് കേസന്വേഷണത്തിൽ പാളിച്ച സംഭവിച്ചതായി ആരോപണങ്ങൾ ഉയരുന്നുണ്ട്.