കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പദ്മകുമാറിന്റെ മൊഴി പുറത്ത്. മകളുടെ നഴ്സിങ് പ്രവേശനം സംബന്ധിച്ച സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പദ്മകുമാർ പൊലീസിന് മൊഴി നൽകിയതായാണ് റിപ്പോർട്ട്.
മകളുടെ നഴ്സിങ് പ്രവേശനത്തിന് ആറ് വയസുകാരിയുടെ പിതാവിന് പത്മകുമാർ പണം നൽകിയിരുന്നു. എന്നാൽ മകൾക്ക് അഡ്മിഷൻ ലഭിച്ചില്ല. തുടർന്ന് പണം തിരികെ ചോദിച്ചെങ്കിലും മടക്കിനൽകാൻ കുട്ടിയുടെ പിതാവ് തയ്യാറായില്ല. ഇതിൽ പ്രകോപിതനായി കുട്ടിയുടെ പിതാവിനെ സമ്മർദത്തിലാക്കാനാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പത്മകുമാർ മൊഴി നൽകിയത്.
കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍ നിന്നാണ് കൊല്ലം കമ്മീഷണറുടെ സ്ക്വാഡ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂര്‍ സ്വദേശി കെ.ആർ പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് പിടിയിലായത്. ഇവരില്‍ പദ്മകുമാറിന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. എന്നാൽ കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് പത്മകുമാർ പോലീസിനോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് രണ്ട് കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മകുമാറിൻ്റെ ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടുമുറ്റത്ത് നിന്നാണ് ഡിസയർ കാർ കണ്ടെത്തിയത്. നീലക്കാറും കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറും പത്മകുമാറിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.