മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ. ലക്ഷണമൊത്തൊരു ഏകാധിപതിയായി പിണറായി വിജയൻ മാറിയിരിക്കുകയാണ്. കർഷകരെ നേരിടുന്ന മോദിയും സമരക്കാരെ നേരിടുന്ന പിണറായിയും തമ്മിലുള്ള വ്യത്യാസം കോട്ടും താടിയും ഹിന്ദിയും മാത്രമാണെന്നാണ് വാർത്താസമ്മേളനത്തിൽ ഷാഫി പറമ്പിൽ പറഞ്ഞത്.
“പൊലീസിലെ ഗുണ്ടകളുടെ ദൈവമാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ എത്തിയ ഒന്നും രണ്ടും വാഹനത്തിൽ നിന്നിറങ്ങിയവരാണ് യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതല്ലാതെ വാഹനത്തിൽ നിന്നും ഇറങ്ങി ചുറ്റും നിൽക്കുന്നവരെ നേരിടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അധികാരമില്ല. മുഖ്യമന്ത്രി കടന്നുപോയ ശേഷം, ആർഎസ്എസുകാർ ഉപയോഗിക്കുന്ന തരത്തിലുള്ള ദണ്ഡ് ഉപയോഗിച്ചാണ് ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ തലയ്ക്കടിച്ചത്. കോടതി ഇടപെട്ട് കേസ് എടുക്കാൻ പറഞ്ഞിട്ടും പൊലീസുകാർ ഹാജരാകാത്തത് മുഖ്യമന്ത്രിയുടെ സംരക്ഷണം ഉള്ളതിനാലാണ്.
കൊലപാതക ശ്രമമെന്ന് എഫ്ഐആറിൽ പറയുന്ന സംഭവത്തെയാണ് ജീവൻരക്ഷാ ദൗത്യമെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചത്. അന്യൻ്റെ വേദന കണ്ട് ആസ്വദിക്കുന്ന സാഡിസ്റ്റ് മനോഭാവമാണ് മുഖ്യമന്ത്രിക്ക്. പിണറായി വിജയൻ ഗുഡ് സർവീസ് എൻട്രി കൊടുത്ത പൊലീസുകാരാകണം ഇനി അധികാരത്തിൽ വരുന്ന സർക്കാരിന്റ ബ്ലാക്ക് ലിസ്റ്റിൽ ഉണ്ടാകേണ്ടത്. ക്രിമിലുകൾക്ക് ഗുഡ് സർവീസ് എൻട്രി നൽകിയ പിണറായി വിജയന് കേരളം ഒരു ബാഡ് സർവീസ് എക്സിറ്റ് കരുതി വച്ചിട്ടുണ്ട്. കർഷകരെ നേരിടുന്ന മോദിയും സമരക്കാരെ നേരിടുന്ന പിണറായിയും തമ്മിലുള്ള വ്യത്യാസം കോട്ടും താടിയും ഹിന്ദിയും മാത്രമാണ്” എന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്.