സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജനുവരി 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തു. രാഹുലിനെ പൂജപ്പുര ജയിലിലേക്കു മാറ്റും.
കോടതി നിർദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മെഡിക്കൽ പരിശോധന വീണ്ടും നടത്തിയിരുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന മെഡിക്കൽ റിപ്പോർട്ടിന് പിന്നാലെയാണ് കോടതി റിമാൻഡ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചികിത്സയിലായിരുന്നുവെന്നും രാഹുൽ കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു നിർദേശം. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പുള്ള ആരോഗ്യ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. കേസിനാസ്പദമായ സംഭവത്തിൽ പരിക്കേറ്റ് രാഹുൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇക്കാര്യത്തിൽ മെഡിക്കൽ വിവരങ്ങൾ പരിശോധിക്കാനായിരുന്നു കോടതി നിർദേശം.
ഇന്ന് രാവിലെയായിരുന്നു രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.