താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരിക്കുമെന്നും എന്തും വിളിച്ചു പറയുന്ന സ്വഭാവം മാറ്റുമെന്നും പി.സി.ജോർജ്. ലയന ചർച്ചയിൽ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും തിരുവനന്തപുരത്തെ പാർട്ടി സംസ്ഥാന സമിതി ഓഫീസിൽ പ്യൂൺ ജോലി വരെ ചെയ്യാൻ തയ്യാറായാണ് ബിജെപിയിൽ എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ജനപക്ഷം സെക്കുലർ പാർട്ടി ബിജെപിയിൽ ലയിച്ച സാഹചര്യത്തിലായിരുന്നു പി.സി.ജോർജിന്റെ പ്രതികരണം.
“പാർട്ടി നേതൃത്വം പറയുന്നത് അനുസരിച്ച് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി പ്രവർത്തിക്കും. നേരത്തെ എന്തും വിളിച്ചു പറയുന്ന സ്വഭാവമുണ്ടായിരുന്നു. ഇനി അതുണ്ടാവില്ല. പാർട്ടി നിലപാടുകൾക്ക് അനുസരിച്ച് മിതത്വം പാലിക്കും. ലയന ചർച്ചയിൽ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. തിരുവനന്തപുരത്തെ പാർട്ടി സംസ്ഥാന സമിതി ഓഫീസിൽ പ്യൂൺ ജോലി നോക്കാൻ വരെ തയ്യാറായാണ് ബിജെപിയിൽ എത്തിയിരിക്കുന്നത്. പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിൽ ഇല്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ചേർന്ന് പ്രവർത്തിച്ചാൽ മാത്രമാണ് രക്ഷയുള്ളത്. അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവം മറികടക്കാൻ ആരുമില്ല. കേരളത്തിലെ സാമ്പത്തിക രംഗം ആകെ തകർന്നു. ഇവിടുത്തെ റബർ, ഏലം അടക്കമുള്ള കർഷകർ ദുരിതത്തിലാണ്. കേരളം വിട്ട് യുവാക്കൾ പോകുകയാണ്. മോദിയെ ചീത്ത വിളിച്ചതു കൊണ്ടു കാര്യമില്ല. ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതുകൊണ്ടാണ് ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഡിസംബറിൽ ചേർന്ന ജനപക്ഷം യോഗത്തിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ലയിക്കണമെന്ന് ഒരു വിഭാഗവും വേണ്ടെന്ന് മറ്റൊരു വിഭാഗവും വാദിച്ചു. തീരുമാനമെടുക്കാൻ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. തുടർന്നാണ് ലയിക്കാമെന്ന് എല്ലാവരും ചേർന്ന് തീരുമാനമെടുത്തത്. പാർട്ടി ഒറ്റക്കെട്ടായാണ് ലയിച്ചത്. 5 ലോക്സഭാ മണ്ഡലങ്ങളിലെങ്കിലും ഇക്കുറി ബിജെപി ജയിക്കും. മറ്റ് മണ്ഡലങ്ങളുമായി താരതമ്യം വരുമെന്നതിനാൽ അത് ഏതൊക്കെ എന്ന് പറയുന്നില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്.