പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയുള്ള മാലദ്വീപ് മന്ത്രിയുടെ പരാമർശം വിവാദമായതിന് പിന്നാലെ മൂന്ന് മന്ത്രിമാരെ സസ്പെൻഡ് ചെയ്ത് മാലിദ്വീപ്. മോശം പരാമർശം നടത്തിയ യുവജന ശാക്തീകരണ മന്ത്രി മറിയം ഷിയുന ഉൾപ്പടെയുള്ള മന്ത്രിമാരെയാണ് സസ്പെൻഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സർക്കാർ നയമല്ലെന്നും മാലിദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കുകയും ചെയ്തു.
‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നാണ് മറിയം ട്വിറ്ററിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഈ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതിഷേധം ഉയരുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ മറിയം എക്സ് പ്ലാറ്റ്ഫോമിൽ നിന്നും പരാമർശം നീക്കുകയും ചെയ്തിരുന്നു. മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സും മാജിദും നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. മാലിദ്വീപിനെ ലക്ഷ്യം വെച്ചുകൊണ്ടാണ് മോദിയുടെ സന്ദർശനം എന്നായിരുന്നു മാജിദിൻ്റെ പ്രസ്താവന.
നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ പ്രതികരിച്ച മാലിദ്വീപ് മന്ത്രിക്കെതിരെ മുൻ പ്രസിഡൻ്റ് മുഹമ്മദ് നഷീദ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. മാലിദ്വീപിൻ്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും സഹായം നൽകുന്ന സഖ്യത്തിന്റെ നേതാവിനെതിരെ എന്തുതരം ഭയാനകമായ ഭാഷയാണ് പ്രയോഗിക്കുന്നത്. മന്ത്രിമാർ വാക്കുകൾ പറയുമ്പോൾ സൂക്ഷിക്കണമെന്നാണ് മുഹമ്മദ് നഷീദ് പറഞ്ഞത്. സംഭവത്തിൽ ഇന്ത്യയും അതൃപ്തി അറിയിച്ചിട്ടുണ്ട്.