സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. എന്നാൽ മല്ലപ്പള്ളി പ്രസംഗത്തെ അദ്ദേഹം തള്ളിപ്പറയാത്തത് ദൗർഭാഗ്യകരവും അത്ഭുതപ്പെടുത്തുന്നതുമാണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ആ പ്രസംഗത്തിലെ വാക്കുകൾ കേരളം കേട്ടതാണ്. പക്ഷേ അദ്ദേഹം ഇപ്പോഴും മാധ്യമങ്ങൾ വാക്കുകളെ വളച്ചൊടിച്ചുവെന്നാണ് പറയുന്നത്. രാജി പ്രഖ്യാപനം സ്വതന്ത്ര തീരുമാനമാണെന്നും അദ്ദേഹം പറയുന്നു. അതിനർത്ഥം ആ പ്രസംഗത്തെ സിപിഐഎം അംഗീകരിക്കുന്നുവെന്നാണ്.’ വിഷയത്തിൽ സിപിഐഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും പിബിയുടേയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
ഭരണഘടനയെ തള്ളി പറഞ്ഞയാൾ എംഎൽഎ സ്ഥാനവും രാജിവെക്കുന്നതാണ് ഉചിതമെന്നാണ് പ്രതിപക്ഷാഭിപ്രായം. ചെയ്തിരിക്കുന്നത് ക്രിമിനൽ കുറ്റമാണ്. പൊലീസ് അദ്ദേഹത്തിനെതിരെ നടപടി എടുക്കണം. ആർഎസ്എസ് പ്രത്യയശാസ്ത്രമാണ് സജി ചെറിയാൻ പറഞ്ഞത്. അത് തെറ്റാണെന്ന് സിപിഐഎമ്മും സജി ചെറിയാനും പറയാത്തത് അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാർ കേസ് എടുത്തില്ലെങ്കിൽ പ്രതിപക്ഷം നിയമവഴി തേടുമെന്നും വി ഡി സതീശൻ നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിലപാട് അദ്ദേഹം പറയണം.
മന്ത്രി സജി ചെറിയാന്റെ രാജി നന്നായെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ടു മാത്രം കാര്യമില്ല. എം എൽഎ സ്ഥാനവും രാജി വെയ്ക്കേണ്ടി വരും. ‘സജി ചെറിയാന്റെ വാക്കുകളിൽ കുറ്റബോധം ലേശവുമില്ല. സിപിഐഎമ്മിന്റെ അഹങ്കാരത്തിന് ഏറ്റ താൽക്കാലിക തിരിച്ചടിയാണ് രാജി. ഇത് ഒന്നാം വിക്കറ്റ്. രണ്ടാം വിക്കറ്റ് ഉടൻ വരും.’ ഇതുകൊണ്ടൊന്നും സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കഴിയില്ലെന്നും ക്യാപ്റ്റന്റെ വിക്കറ്റും ഉടൻ പോകുമെന്നും സുധാകരൻ പറഞ്ഞു.