സില്‍വര്‍ ലൈൻ പദ്ധതിയുമായി തത്കാലം മുന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ നടപ്പാവുന്ന പദ്ധതിയല്ല സില്‍വര്‍ ലൈന്‍ എന്നും കേന്ദ്രം ഇപ്പോള്‍ അനുകൂലമായി പ്രതികരിക്കുന്നില്ലെന്നും ഒരുകാലത്ത് ഇത് അംഗീകരിക്കേണ്ടതായി വരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
’ഒരുകാലത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയെ എല്ലാവർക്കും അംഗീകരിക്കേണ്ടതായി വരും. തല്ക്കാലം ഇതുമായി മുന്നോട്ട് പോകുന്നില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. കെ റെയിലിനെ നഖശിഖാന്തം എതിര്‍ത്തവര്‍ വന്ദേഭാരത് വന്നപ്പോള്‍ കണ്ടതെന്താണ്? വേഗമുള്ള റെയില്‍ സഞ്ചാരം കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് മനസിലാക്കുന്നത്. ഞങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ ഇ പദ്ധതി നടപ്പാക്കാന്‍ കഴിയില്ല. റെയില്‍വേയുടെ കാര്യം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ നടത്താന്‍ സാധിക്കുകയുള്ളു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അതിന് അനുകൂലമായി പ്രതികരിക്കുന്നില്ല’ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തില്‍ തലതിരിഞ്ഞ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന് ആവശ്യമായ വിമാന സര്‍വ്വീസുകള്‍ പോലും കേന്ദ്രം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.