സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ആൾ പിടിയിലായി. അമൃത്സർ സ്വദേശിയായ സച്ചിൻ ദാസിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിലെ ജോലി ലഭിക്കാനാണ് വ്യാജ ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കിയത്. 3.18 ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു സ്പേസ് പാർക്ക് നിയമനം.
ഐടി വകുപ്പിനു കീഴിലെ സ്പേസ് പാര്‍ക്കില്‍ സ്വപ്ന നിയമനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് മുൻപ് തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര ഡോ. ബാബ സാഹേബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബികോം ബിരുദം നേടിയെന്ന വ്യാജ രേഖയാണ് ഉണ്ടാക്കിയത്.
2009 മുതല്‍ 11 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയതായാണ് രേഖയിൽ പറയുന്നത്. ഐപിസി 198, 464, 468, 471 എന്നിവയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് ലംഘനവും ഉള്‍പ്പെടുത്തിയാണ് കേസ്. രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ സര്‍വകലാശാലയില്‍ നേരിട്ടെത്തി പൊലീസ് പരിശോധന നടത്തിയതിന് പിന്നാലെയാണ് അമൃത്സർ സ്വദേശി പിടിയിലായത്.