മതവിശ്വാസങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും ഒരു മതവിശ്വാസിയെയും മുറിവേൽപ്പിച്ചിട്ടില്ലെന്നും നിയമസഭ സ്പീക്കർ എ.എൻ ഷംസീർ. വിവാദമായ പരാമർശത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. തനിക്ക് മുൻപും പലരും ഇത്തരം പരാമർശം നടത്തിയിട്ടുണ്ട്. അത് തന്നെയാണ് താനും പറഞ്ഞത്. ശാസ്ത്രബോധം വളർത്തണമെന്ന് പറയുന്നത് എങ്ങനെ മതത്തിന് എതിരാകും. കേരളത്തിൽ ഇത്തരമൊരു പ്രചാരണം ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേറ്റ് ക്യാമ്പയിൻ തുടങ്ങാനുള്ള ശ്രമത്തെ വിശ്വാസി സമൂഹം തള്ളിക്കളയും. ഭരണഘടനയിലുള്ള കാര്യമാണ് ശാസ്ത്ര അവബോധമെന്നും അത് തിരുത്തേണ്ടതില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു. ഒരു മതവിഭാഗത്തെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് താൻ പൊതുരംഗത്തേക്ക് വന്നത്. അല്ലാതെ നൂലിൽ കെട്ടിയിറക്കപ്പെട്ട ആളല്ലെന്നും ഷംസീർ വിശദമാക്കി.
സംഘപരിവാർ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും എൻ.എസ്.എസ് ഇതിൽ ചേരുമെന്ന് കരുതുന്നില്ലെന്നും ഷംസീർ പറഞ്ഞു. തന്റെ മതേതര യോഗ്യതകളെ ചോദ്യംചെയ്യാൻ ഇവിടെ ആര്‍ക്കും അവകാശമില്ല. എനിക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശം ഉള്ളത് പോലെ സുകുമാരന്‍ നായര്‍ക്കും അഭിപ്രായം ഉണ്ട്. അത് മാറ്റണമെന്ന് എനിക്ക് പറയാന്‍ കഴിയില്ലെന്നും ഷംസീർ വ്യക്തമാക്കി.