തിരുവനന്തപുരം നഗരത്തിൽ വൻ മോഷണങ്ങൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിലായി. വഞ്ചിയൂർ സ്വദേശിയായ ജയകുമാറാണ് ഇന്ന് തിരുവനന്തപുരം സിറ്റി പൊലീസിന്റെ പിടിയിലായത്. ഹോങ്കോങ് ഡോളർ, വെള്ളി ആഭരണങ്ങൾ, വാച്ചുകൾ, പുരാവസ്തുക്കൾ തുടങ്ങിയവ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.
തിരുവനന്തപുരം നഗരപരിധിയിൽ മാത്രം പതിനൊന്ന് മോഷണ കേസുകളാണ് ഇയാളുടെ പേരിൽ റിപ്പോർട്ട് ചെയ്തത്. വൻകിട കവർച്ചാ കേസുകളിലെ സ്ഥിരം പ്രതിയാണ് പിടിയിലായ അനിൽകുമാർ എന്ന ജയകുമാർ. കഴിഞ്ഞ 18-ന് തിരുവനന്തപുരത്ത് കാവിൽകടവിലെ വീട് കുത്തിത്തുറന്ന് ഡോളറും വെള്ളിയാഭരണങ്ങളും ഇയാൾ മോഷ്ടിച്ചിരുന്നു. 22-ന് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലെ വീട് കുത്തിത്തുറന്ന് 47-പവനും കവർന്നിരുന്നു. ഇതിന് ശേഷം വിളപ്പിൽശാലയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ജയകുമാർ.
പൊലീസ് നടത്തിയ തെളിവെടുപ്പിൽ ഇയാളുടെ വീടിന് സമീപത്തെ ആൾതാമസമില്ലാത്ത മറ്റൊരു വീട്ടിൽ നിന്നാണ് മോഷണ മുതലുകൾ കണ്ടെടുത്തത്. മാലകൾ ഉൾപ്പെടെ 47 പവൻ സ്വർണ്ണം, 500 രൂപയുടെ 3 കെട്ട് ഇന്ത്യൻ നോട്ടുകൾ, 12 ഹോങ്കോങ് ഡോളർ, വെള്ളി ആഭരണങ്ങൾ, വാച്ചുകൾ, പുരാവസ്തു സാധനങ്ങൾ എന്നിവയാണ് ഉണ്ടായിരുന്നത്. സ്റ്റെയറിനടിയിൽ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മോഷണ മുതലുകൾ. ആൾതാമസമില്ലാത്ത വീട് നോക്കിവച്ചശേഷം മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്.