അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആദിവാസി സംഘത്തെ തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചു. മുതുമലയിൽ നിന്നുള്ള പ്രത്യേക അഞ്ചംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകുക. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.
ഷെൺമുഖ നദീതീരത്തുള്ള ഡാമിന് സമീപത്തുള്ള വനമേഖലയിലേക്ക് അരിക്കൊമ്പൻ കയറിപ്പോയെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ആ മേഖലയിൽ നിലയുറപ്പിച്ച് ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആന സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ നീക്കം.
ആന സ്വമേധയാ ഉൾക്കാട്ടിലേക്ക് കയറിപ്പോകുകയാണെങ്കിൽ ദൗത്യം അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുണ്ടായില്ലെങ്കിൽ മാത്രമേ പിടികൂടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയുള്ളൂ. ആന ജനവാസമേഖലയിലെ കൃഷിയിടങ്ങളിലോ എത്തിയാൽ മയക്കുവെടി വെക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങും. ഇതിനുള്ള തയ്യാറെടുപ്പും തമിഴ്നാട് വനംവകുപ്പ് നടത്തിയിട്ടുണ്ട്.