വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ ഡിജി ലോക്കർ സംവിധാനം ഉപയോഗിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ. ഡിജി ലോക്കറിൽ സർട്ടിഫിക്കറ്റുകൾ ചേർത്താൽ സർവകലാശാലക്ക് എപ്പോൾ വേണമെങ്കിലും അത് പരിശോധിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളേജുകൾക്കും സർവകലാശാലയ്ക്കും സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിന് പരിമിതികൾ ഉണ്ട്. ഏതെങ്കിലും വിദ്യാർത്ഥി സമർപ്പിച്ച രേഖയിൽ സംശയം തോന്നിയാൽ അക്കാര്യം സർവകലാശാലയെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റൊരു സർവകലാശാലയിലെ സർട്ടിഫിക്കറ്റ് ആരെങ്കിലും ഹാജരാക്കിയാൽ സർവകലാശാല ചട്ടം അനുസരിച്ച് അത് പരിശോധിക്കേണ്ടത് കോളേജുകളാണ്. എന്നാൽ ഇത്രയും കാലം സർട്ടിഫിക്കറ്റുകൾ കൃത്യമാണോയെന്നത് സംബന്ധിച്ച് കർശനമായ പരിശോധന നടന്നിരുന്നില്ല എന്നാണ് മനസിലാകുന്നത്. അതിനാൽ സർട്ടിഫിക്കറ്റുകൾ പ്രിൻസിപ്പൽമാർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന നിയമം കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.