പോപ്പുലര്‍ ഫ്രണ്ട് കേരളത്തിൽ നടത്തുന്ന മിന്നൽ ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹർത്താൽ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവര്‍ക്കെതിരെയും നടപടി വേണമെന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശം. മിന്നൽ ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഹര്‍ത്താൽ അനുകൂലികളുടെ ആക്രമണങ്ങളിൽ നിന്നും പൊതു- സ്വകാര്യ മുതലുകൾക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കേസ് എടുത്ത് വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ നൽകാനും കോടതി നിര്‍ദ്ദേശമുണ്ട്.
ഹർത്താൽ കോടതി നിരോധിച്ചതാണെന്നിരിക്കെയാണ് പോപ്പുലര്‍ ഫ്രണ്ടിൻ്റെ ഹർത്താൽ. അസ്വീകാര്യമായ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹർത്താൽ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങൾ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണമെന്നും വാദത്തിനിടെ വ്യക്തമാക്കി. അക്രമം തടയാൻ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.