ബിരുദ വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി മുൻ ക്രൈംബ്രാഞ്ച് എസ്പി കെ.ജി.സൈമൺ. ജെസ്ന സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്നും ആരും നിർബന്ധിച്ച് കൊണ്ടുപോയതല്ലെന്നും അന്വേഷണത്തിൽ വ്യക്തമായെന്നാണ് എസ്പി പറഞ്ഞത്.
‘കൃത്യമായി ആസൂത്രണം നടത്തിയശേഷമാണ് ജെസ്ന വീട്ടിൽ നിന്ന് പോയത്. ജെസ്നയ്ക്ക് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാനുള്ള ചില കാരണങ്ങളുണ്ട്. അതിനെക്കുറിച്ച് സംശങ്ങളുണ്ട്. അതിൽ തെളിവുകൾ ലഭിച്ചാലേ പുറത്തുപറയാൻ കഴിയൂ. അതിലേയ്ക്ക് അന്വേഷണസംഘത്തിന് എത്താൻ കഴിയണം. ജെസ്നയുടെ തിരോധാനത്തിന് പിന്നിൽ കുടുംബപ്രശ്നമല്ല. ജെസ്നയ്ക്ക് പ്രേമബന്ധം ഉണ്ടായിരുന്നില്ല. കേസിൽ പിതാവിനെയോ ബന്ധുക്കളെയോ ക്രൈംബ്രാഞ്ച് സംശയിച്ചിട്ടില്ല. അത്തരം ആരോപണങ്ങൾ ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ജെസ്നയുടെ തിരോധാനത്തിന് പിന്നിൽ മതതീവ്രവാദ ബന്ധമുണ്ടോയെന്ന് നോക്കി. അതിനുള്ള തെളിവുകൾ ലഭിച്ചില്ല. ജെസ്ന സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതാണെന്നാണ് അന്വഷണത്തിൽ വ്യക്തമായത്. ആരും നിർബന്ധിച്ച് കൊണ്ടുപോയതല്ല. ഫോണില്ലാതെയാണ് ജെസ്ന വീട്ടിൽനിന്ന് പോയത്. വീട്ടിൽ നിന്ന് ഓട്ടോയിൽ കയറി പോകുമ്പോൾ ബന്ധുവിനെ കണ്ട് ഓട്ടോയിലെ സീറ്റിൽ പുറകിലേയ്ക്ക് മാറിയതായും തെളിഞ്ഞിരുന്നു. ജെസ്ന വീട്ടിൽ നിന്ന് പോയപ്പോൾ മുതൽ സംഭവിച്ച കാര്യങ്ങളെല്ലാം പരിശോധിച്ചതാണ്. വസ്തുതാപരമായ കാര്യങ്ങൾ മാത്രമാണ് അന്വേഷിച്ചത്. ബാക്കിയെല്ലാം വിട്ടുകളഞ്ഞു. ലോക്കൽ പൊലീസിൻ്റെ സംശയങ്ങളും ക്രൈംബ്രാഞ്ചും പരിശോധിച്ചതാണ്. 8 മാസമേ കേസ് അന്വേഷിക്കാൻ കഴിഞ്ഞുള്ളു. കേസ് സിബിഐയ്ക്ക് തെളിയിക്കാനാകുമെന്നാണ് വിശ്വാസം’ എന്നാണ് കെ.ജി.സൈമൺ പറഞ്ഞത്.
കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ജെസ്നയെ 2018 മാർച്ച് 22-നാണ് എരുമേലിയിൽ നിന്ന് കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് മാർച്ച് 23-നാണ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പൊലീസ് ജെസ്ന കേസ് രജിസ്റ്റർ ചെയ്തത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷണം നടത്തിയെങ്കിലും തിരോധാനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് 2021 ഫെബ്രുവരിയിലാണ് ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിട്ടത്.