നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് 19 പൈസയാണ് വർധിക്കുക. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസയും ഉള്‍പ്പെടെ 19 പൈസയാണ് ഇനി മുതൽ ഈടാക്കുക. ഇതു സംബന്ധിച്ച ഉത്തരവ് വൈദ്യുതി വകുപ്പ് പുറത്തിറിക്കി. നേരത്തെയുള്ള വൈദ്യുതി സർചാർജ് ഇപ്പോൾ ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നാളെ മുതൽ ഇന്ധന സർചാർജ് ഇനത്തിൽ യൂണിറ്റിന് 10 പൈസ ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും താത്ക്കാലികമായി സർക്കാർ പിന്മാറും എന്നായിരുന്നു റിപ്പോർട്ട്. രാത്രിയാണ് സർച്ചാർജ് ഈടാക്കാനുള്ള തീരുമാനം പുറത്തിറക്കിയത്.
എന്നാൽ നേരത്തെ വൈദ്യുതി ബോർഡിന് റഗുലേറ്ററി കമ്മിഷന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സർചാർജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തിയതായി കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. കൂടാതെ വൈദ്യുതി താരിഫ് ചട്ടങ്ങളുടെ കരടിൽ ഒരുമാസം പരമാവധി 20 പൈസ വരെ പിരിക്കാമെന്നായിരുന്നു ഇതുവരെയുള്ള ചട്ടം. തെളിവെടുപ്പിനുശേഷം കമ്മിഷൻ ഇറക്കിയ അന്തിമചട്ടങ്ങളിലാണ് ഇതു 10 പൈസയായി കുറച്ചത്.
സർചാർജ് ഈടാക്കുന്നതിനുള്ള വരവുചെലവു കണക്കുകൾ ബോർഡ് സ്വയം തയാറാക്കി പിരിച്ചെടുത്താൽ പോര. അത് ഓഡിറ്റർ പരിശോധിക്കണമെന്ന നിർദേശവും ഉണ്ടായിരുന്നു. അതേസമയം പാരമ്പര്യേതര ഊർജം മാത്രം ഉപയോഗിക്കുന്നവർക്ക് (ഗ്രീൻ താരിഫ്) സർചാർജ് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. എന്നാൽ ഗ്രീൻ താരിഫ് എത്രയായിരിക്കുമെന്ന് വ്യക്തമാക്കി പിന്നീടായിരിക്കും കമ്മിഷൻ ഉത്തരവിറക്കുക.