ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പിടിയിലായ ചാത്തന്നൂർ മാമ്പള്ളിക്കുന്നത്ത് കെ.ആർ.പത്മകുമാറിൻ്റെ വീട്ടുമുറ്റത്ത് നിന്നാണ് ഡിസയർ കാർ കണ്ടെത്തിയത്. നീലക്കാറും കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറും പത്മകുമാറിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടാം ദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറിൽ പത്മകുമാറുമുണ്ടായിരുന്നതായാണ് വിവരം. പിടിയിലായ പത്മകുമാറിനെ കുട്ടി ഫോട്ടോയിൽ നിന്ന് തിരിച്ചറിഞ്ഞിരുന്നു.
കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍ നിന്നാണ് കൊല്ലം കമ്മീഷണറുടെ സ്ക്വാഡ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂര്‍ സ്വദേശി കെ.ആർ പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് പിടിയിലായത്. ഇവരില്‍ പദ്മകുമാറിന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.
എന്നാൽ കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് പത്മകുമാർ പോലീസിനോട് പറഞ്ഞു. എന്‍ജിനീയറിങ് ബിരുദധാരിയാണ് പദ്മകുമാര്‍. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് വിലയിരുത്തൽ. സംഭവം നടന്ന് അഞ്ചാം നാളാണ് പ്രതികൾ പിടിയിലാകുന്നത്.