ഗസ്റ്റ് ലക്ചററാകാൻ വ്യാജരേഖ ചമച്ച എസ്.എഫ്.ഐ. നേതാവിനെതിരെ എടുത്ത കേസിൽ ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്. കാസർകോട് തൃക്കരിപ്പൂർ മണിയനോടി സ്വദേശിനി കെ. വിദ്യക്കെതിരെ മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വിദ്യക്കെതിരെ ചുമത്തിയത്. വ്യാജരേഖ നിർമ്മിച്ച് മറ്റൊരാളെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചു എന്നതാണ് വിദ്യക്കെതിരെ ചുമത്തിയ കുറ്റം. കുറ്റകൃത്യം നടന്നത് പാലക്കാട് അഗളി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അഗളി പോലീസിന് കൈമാറും. ആരാണ് വ്യാജരേഖ നിർമ്മിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണപരിധിയിൽ വരും. വ്യാജരേഖ ചമയ്ക്കൽ ഗുരുതരമായ കുറ്റമാണെന്നതിനാൽ വിദ്യയെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
ഇന്നലെ വൈകിട്ട് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ കോളേജിലെത്തി പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദ്യ സമർപ്പിച്ച രേഖ പൂർണ്ണമായും വ്യാജമാണെന്നാണ് പ്രിൻസിപ്പലിന്റെ മൊഴി. അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് മഹാരാജാസ് കോളേജിലേക്ക് നൽകിയ മുഴുവൻ രേഖകളും പ്രിൻസിപ്പൽ പോലീസിന് കൈമാറി.