കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിഞ്ജയ്ക്ക് പിന്നാലെ പുതിയ മന്ത്രിമാർ ഓഫീസിലെത്തി അധികാരം ഏറ്റെടുക്കും. ആയിരം പേർക്ക് ഇരിക്കാവുന്ന വേദിയാണ് രാജ് ഭവനില്‍ ഒരുക്കിയിരിക്കുന്നത്.
ഇടത് മുന്നണിയുടെ മുന്‍ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ചത്. പകരം കേരള കോണ്‍ഗ്രസ് ബിയുടെ കെ.ബി ഗണേഷ് കുമാറിനെയും കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കാനാണ് മുന്നണി തീരുമാനിച്ചത്.
ഗണേഷിന് ഗതാഗതവകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കുമെന്നാണ് സൂചന. എങ്കിലും മുഖ്യമന്ത്രിയാണ് വകുപ്പ് തീരുമാനിക്കേണ്ടത് എന്നതിനാൽ സിനിമ നടന് കൂടിയായ ഗണേഷ് കുമാറിന് വേണ്ടി സിനിമ വകുപ്പ് കൂടി കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ നിലവില്‍ പാർട്ടിയുടെ കയ്യിലുള്ള വകുപ്പായതിനാൽ സി.പി.എം തീരുമാനമെടുത്താല്‍ മാത്രമായിരിക്കും ഗണേഷിന് അത് നല്‍കുക.