സിപിഐഎം വനിതാ നേതാക്കൾക്കെതിരായ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൂതന എന്ന് ഒരു വ്യക്തിയെ ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നും അഴിമതിക്കാർക്കെതിരെ പൊതു പരാമർശമാണ് താൻ നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു. സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. അഴിമതിക്കെതിരെ പുരാണ കഥയാണ് ഉന്നയിച്ചത്. റിയാസിൻ്റെ വിവാഹം വ്യഭിചാരമാണെന്ന് പറഞ്ഞിട്ട് കേസ് എടുത്തിട്ടില്ല. തനിക്കെതിരെ കേസ് എടുക്കാൻ വരുന്നവർ അത് ഓർക്കണമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഇടത് വനിത നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത നൽകിയ പരാതിയിലാണ് കേസെടുത്തത്. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
തൃശൂരിൽ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ‘സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചു മാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു കെ സുരേന്ദ്രന്റെ പരാമർശം.