ജറുസലേമിലെ ജൂത ആരാധനാലയത്തിൽ നടന്ന ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു.
തോക്കുധാരിയായ അക്രമിയെ ഇസ്രയേൽ പൊലീസ് വധിച്ചു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിനഗോഗ് ആക്രമണം.
വെള്ളിയാഴ്ച രാത്രി പ്രാർത്ഥന കഴിഞ്ഞ് സിനാഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ അക്രമി തുരുതുരാ നിറയൊഴിക്കുകയായിരുന്നു. പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിലാണ് ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം 10 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടത്. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചിരുന്നു.
ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനായിരുന്നു തങ്ങൾ ശ്രമിച്ചതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചു. എന്നാൽ ഇത് കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടർച്ചയാണെന്ന് ഇസ്രായേൽ സൈന്യം വിശദീകരിച്ചു. വ്യാഴാഴ്ച രാവിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ കെട്ടിടങ്ങൾ വളയുകയും പലസ്തീൻ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായചായും ബിബിസി റിപ്പോർട്ടുണ്ട്.
കൊല്ലപ്പെട്ടവരിൽ മൂന്നുപേർ മഗ്ദ ഒബൈദ് (60), സെയ്ബ് ഇസ്രെയ്കി (24), ഇസ്സിദീൻ സലാഹത്ത് (26) എന്നിവരാണെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കെട്ടിടം വളഞ്ഞശേഷം നാല് തീവ്രവാദികൾ ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന് നേരെ വെടിയുതിർത്തെന്ന് അധികൃതർ വിശദീകരിച്ചു. കെട്ടിടത്തിനകത്ത് സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുകയും ചെയ്തു. ഇസ്ലായേലിൽ ഭീകര സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് ഐഡിഎഫ് വിശദീകരിച്ചു.