ആര് പിന്തുണച്ചാലും ഇല്ലെങ്കിലും ഗാസ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ. അന്താരാഷ്ട്ര പിന്തുണയോടെയോ അല്ലാതെയോ ഗാസ യുദ്ധം തുടരാനുള്ള ശക്തി തങ്ങൾക്കുണ്ടെന്നാണ് ഇസ്രയേൽ വ്യക്തമാക്കിത്. യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണച്ചിരുന്ന പ്രധാന രാജ്യമായ അമേരിക്കയിൽ നിന്ന് പോലും യുദ്ധം അവസാനിപ്പിക്കുന്നതിനായി ശക്തമായ സമ്മർദ്ദം ഉണ്ടായതിനെത്തുടർന്നാണ് ഇസ്രയേൽ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങളെ പ്രതികൂലിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു. ഗാസയിൽ നടത്തുന്ന വിവേചനരഹിതമായ ബോംബാക്രമണം മൂലം ഇസ്രായേലിന് ലോക പിന്തുണ നഷ്ടപ്പെടാൻ തുടങ്ങിയെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ സർക്കാരിനെ നിയന്ത്രിക്കണം എന്നും ബൈഡൻ പറഞ്ഞിരുന്നു.
ഒക്ടോബർ 7-ന് പലസ്തീനിയൻ സായുധ ഗ്രൂപ്പായ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്. ഹമാസ് ആക്രമണത്തിൽ 1,200 ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. എന്നാൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ 18,600-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് എന്നാണ് ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.