ഇന്ത്യയിൽ നിന്ന് 13,500 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി ഒളിവിൽ പോയ വജ്ര വ്യാപാരി മെഹുൽ ചോക്സിയുടെ പേര് പിടികിട്ടാപ്പുള്ളി പട്ടികയിൽ നിന്ന് ഇൻ്റർപോൾ ഒഴിവാക്കിയതായി റിപ്പോർട്ട്. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതോടെ മെഹുൽ ചോക്സിക്ക് ഇനി ലോകത്ത് എവിടേക്കും യാത്ര ചെയ്യാം.
2018ലാണ് ഇൻ്റർപോൾ ചോക്സിക്കെതിരെ റെഡ് കോർണർ നോട്ടീസ് ഇറക്കിയത്. എന്നാൽ റോ ഏജൻ്റുമാരെന്ന് കരുതുന്ന രണ്ടുപേർ തന്നെ ആൻ്റിഗ്വയിൽ നിന്ന് ഡൊമിനിക്ക റിപ്പബ്ലിക്കിലേക്ക് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് അടുത്തിടെ മെഹുൽ ചോക്സി ആൻ്റിഗ്വ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതാണ് ഇന്ത്യൻ സർക്കാറിന് തിരിച്ചടിയായതും ഇന്റർപോളിൻ്റെ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ കാരണമായതും.
ആൻ്റിഗ്വൻ പൗരത്വം സ്വീകരിച്ച ചോക്സിയെ കൈമാറാൻ ഇന്ത്യ ആൻ്റിഗ്വയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ റെഡ് നോട്ടീസിൽ നിന്ന് പേര് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചോക്സി കഴിഞ്ഞവർഷം ഇൻ്റർപോളിനെയും സമീപിച്ചിരുന്നു. അതേസമയം, സംഭവത്തിൽ കേസ് അന്വേഷിക്കുന്ന സിബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിടികിട്ടാപ്പുള്ളി പട്ടികയിൽ നിന്ന് പേര് നീക്കിയതോടെ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള സിബിഐയുടെ നീക്കങ്ങൾക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്.
"Fugitive Indian jeweller Mehul Choksi,wanted in a 13,500 cr bank fraud, was given Antiguan citizenship after "stringent background checks" and a clearance certificate from the India, the Antiguan govt said".
Now red corner notice against him is withdrawn!https://t.co/Xdg7dXjiR6— Prashant Bhushan (@pbhushan1) March 21, 2023