ഗുസ്തി താരങ്ങൾക്കെതിരായ നടപടിയിൽ പ്രതിഷേധവുമായി യുണൈറ്റഡ് വേൾഡ് റസ്ലിങ് രംഗത്തെത്തി. 45 ദിവസത്തെ സമയപരിധിക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ദേശീയ ഗുസ്തി ഫെഡറേഷന്റെ അഫിലിയേഷൻ റദ്ദാക്കുമെന്ന് യുണൈറ്റഡ് വേൾഡ് റസ്ലിങ് മുന്നറിയിപ്പ് നൽകി. ബ്രിജ് ഭൂഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങൾക്കെതിരായ ഡൽഹി പൊലീസ് നടപടിയിൽ യുണൈറ്റഡ് വേൾഡ് റസ്ലിങ് അപലപിച്ചു. താരങ്ങളുടെ പരാതിയിലെ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തത് നിരാശപ്പെടുത്തുന്നതാണെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
ഗുസ്തി താരങ്ങളുടെ ഭാവി സമര പരിപാടികൾ തീരുമാനിക്കാൻ മഹാ ഖാപ് പഞ്ചായത്ത് ഇന്ന് നടക്കും. ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യാൻ 5 ദിവസത്തെ സമയമാണ് അന്തിമമായി ഗുസ്തി താരങ്ങൾ നൽകിയിരിക്കുന്നത്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സാക്ഷി മാലിക് ഉൾപ്പടെയുള്ള ഗുസ്തി താരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബ്രിജ്ഭൂഷനെതിരായ താരങ്ങളുടെ സമരം മുന്നിൽ നിന്ന് നയിക്കാനാണ് കർഷക സംഘടനകൾ ഒരുങ്ങുന്നത്. കർഷക സംഘടനകൾ നൽകിയ ഉറപ്പിന്മേലാണ് ഇന്നലെ മെഡലുകൾ ഗംഗയിൽ ഒഴുക്കാതെ താരങ്ങൾ മടങ്ങിയത്.
ഇന്ത്യാഗേറ്റിലെ അനിശ്ചിതകാല നിരാഹാരം ഉൾപ്പടെയുള്ള സമരപ്രഖ്യാപനങ്ങൾ ഇന്ന് ചേരുന്ന മഹാ ഖാപ് പഞ്ചായത്ത് ചർച്ച ചെയ്യും. ടിക്രി, സിംഘു, ഗാസിയാബാദ് അതിർത്തികൾ ഉപരോധിക്കുന്ന കാര്യവും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. കർഷക സംഘടനയായ ബികെയുവിൻ്റെ നേതൃത്വത്തിലാണ് കായിക താരങ്ങളുടെ സമരത്തിന് കർഷക സംഘടനകൾ പിന്തുണ നൽകുന്നത്. വനിതാ സംഘടനകളും താരങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിജ്ഭൂഷനെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആംആദ്മി പാർട്ടി ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.