നീതി നിഷേധത്തിനെതിരെ കടുത്ത നീക്കവുമായി ഗുസ്തി താരങ്ങൾ. മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ബജ്റംഗ് പുനിയയും സംഘവും ഹരിദ്വാറിലെത്തി. മെഡലുകൾ നെഞ്ചോടുചേർത്തുപിടിച്ച് കണ്ണീരൊഴുക്കുകയാണ് താരങ്ങൾ. ഇവരെ പിന്തിരിപ്പിക്കാനായി കർഷക നേതാക്കൾ ഹരിദ്വാറിലേക്ക് പുറപ്പെട്ടു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് അടക്കമുള്ളവരാണ് ഹരിദ്വാറിലേക്ക് തിരിച്ചത്.
മെഡലുകൾ നദിയിൽ ഒഴുക്കുന്നതിൽനിന്ന് താരങ്ങൾ പിന്മാറണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു. മെഡലുകൾ ഗംഗയിലൊഴുക്കാനുള്ള തീരുമാനത്തിൽ ഹരിദ്വാറിലെത്തിയിരിക്കുകയാണ് സാക്ഷി മാലിക്, പൂനീയ, വിനേഷ് ഫോഗട്ട് എന്നിവർ. അതിവൈകാരിക മുഹൂർത്തങ്ങൾക്കാണ് ഗംഗാതടം സാക്ഷ്യം വഹിക്കുന്നത്. പൊരുതി നേടിയ മെഡലുകൾ നെഞ്ചോട് ചേർത്ത്, കണ്ണീരടക്കാനാകാതെയാണ് അവർ ഹരിദ്വാറിലെത്തിയത്. മെഡലുകൾ നെഞ്ചോട് ചേർത്ത് പൊട്ടിക്കരയുന്ന ഇന്ത്യയുടെ അഭിമാന താരങ്ങളുടെ ചിത്രം കണ്ണീർക്കാഴ്ചയായിക്കൊണ്ടിരിക്കുകയാണ്.
ഇന്നലെ ജന്തർ മന്തറിലെ ഇവരുടെ സമരപ്പന്തൽ പൊലീസ് പൊളിച്ച് നീക്കിയിരുന്നു. കൂടാതെ ഇവരെ ബലംപ്രയോഗിച്ച് ഇവിടെ നിന്ന് പൊലീസ് മാറ്റുകയും ചെയ്തു. താരങ്ങൾ മെഡലുകൾ ഒഴുക്കി സമരം ചെയ്യുമെന്ന പ്രഖ്യാപനമുണ്ടായിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു രീതിയിലുമുള്ള അനുനയ നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യയുടെ അഭിമാനമായ താരങ്ങൾ അവഗണിക്കപ്പെടുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിച്ച കായികതാരങ്ങൾ കൂടിയാണ് ഇവർ.