മണിപ്പൂരിൽ രണ്ടു യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത മുഖ്യ പ്രതിയുടെ വീട് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. തൗബാൽ ജില്ലയിലെ ഹുയ്റേം ഹേരാദാസ് മെയ്തിയുടെ വീടാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം കത്തിച്ചത്. മെയ് നാലിനാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത നടന്നത്. പ്രദേശത്ത് കുക്കി, മെയ്ത്തി വിഭാഗങ്ങൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ വനപ്രദേശത്തേക്ക് പലായനം ചെയ്ത സംഘത്തിലുള്ള യുവതികളെയാണ് നഗ്നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്.
സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എഫ്ഐആർ ഇട്ട് രണ്ട് മാസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് നടന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ഹുയ്റേം ഹേരാദാസ് അടക്കം നാല് പേരെ പോലീസ് ഇതുവരെ പിടികൂടിയിട്ടുണ്ട്. ഈ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യപ്രതിയുടെ വീട് പ്രതിഷേധക്കാർ കത്തിച്ചത്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയച്ചു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനേത്തുടർന്ന് രാജ്യവ്യാപകമായി രോഷം ഉയർന്നതിന് പിന്നാലെയാണ് നടപടി.
പൊലീസ് തങ്ങളെ ആൾക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ പെൺകുട്ടി ഇതിനിടെ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച ആൾക്കൂട്ടം ഇതിൽ ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.
അതേസമയം മണിപ്പൂരിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി സ്ത്രീകൾക്കെതിരായ ആക്രമണങ്ങളെ സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് മഹിള കോൺഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസ പറഞ്ഞു. ബേട്ടി ബച്ചാവോ മുദ്രാവാക്യം ഉയർത്തുന്ന പ്രധാനമന്ത്രി സ്ത്രീകൾക്കെതിരായ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രാജിവെക്കണമെന്നും നെറ്റ ഡിസൂസ ആവശ്യപ്പെട്ടു.