2000 രൂപ നോട്ടുകൾ പുറത്തിറക്കിയത് വലിയ വിഢിത്തമാണെന്നും മണ്ടൻ തീരുമാനം ഇപ്പോഴെങ്കിലും പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം. 2000 രൂപ നോട്ടുകൾ മാറുന്നതിന് തിരിച്ചറിയൽ രേഖകൾ ആവശ്യമില്ലെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെയും പി ചിദംബരം ചോദ്യം ചെയ്തു.
സാധാരണ ജനങ്ങളുടെ പക്കൽ 2000 രൂപയുടെ നോട്ടുകളില്ല. 2016-ൽ അവ പുറത്തിറക്കിയതിന് പിന്നാലെ അവർ അത് ഉപേക്ഷിച്ചു. ദൈനംദിന ചെലവുകൾക്ക് അത് ഉപയോഗിക്കാൻ സാധ്യമല്ല. അതിനാൽ ആരാണ് 2000 രൂപയുടെ നോട്ടുകൾ സൂക്ഷിക്കുന്നതെന്നും ഉപയോഗിക്കുന്നതെന്നും നിങ്ങൾക്കറിയാമെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.
2000 രൂപ നോട്ടുകൾ മാറാൻ തിരിച്ചറിയൽ രേഖയോ ഫോമോ ആവശ്യമില്ലെന്നാണ് ബാങ്കുകൾ പറയുന്നത്. അതായത് കള്ളപ്പണം കൈവശമുള്ള ആർക്കും നിരീക്ഷിക്കപ്പെടാതെതന്നെ പണം മാറ്റിയെടുക്കാനാകും. കള്ളപ്പണം കണ്ടെത്തുന്നതിനാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതെന്ന ബിജെപിയുടെ വാദം ഇതോടെ പൊളിഞ്ഞുവെന്നും കള്ളപ്പണം വേരോടെ പിഴുതെറിയുക എന്ന ഗവൺമെന്റിന്റെ പ്രഖ്യാപിത ലക്ഷ്യം ഇതോടെ ഇല്ലാതായെന്നും ചിദംബരം കുറ്റപ്പെടുത്തി.