സാധാരണക്കാർക്ക് താങ്ങാനാകുന്ന ടിക്കറ്റ് നിരക്കിൽ വന്ദേഭാരത് അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ. ‘വന്ദേ സാധാരൺ’ എന്ന പേരിൽ നോൺ എ.സി ട്രെയിനുകൾ ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. വന്ദേഭാരതിൽ ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ സാധാരണക്കാർക്ക് യാത്ര സാധ്യമാകുന്നില്ലെന്നത് കണക്കിലെടുത്താണ് പുതിയ ട്രെയിൻ നിർമ്മിക്കുന്നത്.
സെക്കൻഡ് ക്ലാസ് അൺ റിസർവ്ഡ്, സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുത്തിയാണ് പുതിയ ട്രെയിൻ നിർമ്മിക്കുക. വന്ദേഭാരത് എക്സ്പ്രസിന് സമാനമായ സൗകര്യങ്ങൾ പുതിയ തീവണ്ടിയിലുമുണ്ടാകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇവയ്ക്ക് രണ്ടുവശത്തും ലോക്കോമോട്ടീവ് എൻജിനുകൾ ഉണ്ടായിരിക്കും. അതിനാൽ ടേൺ എറൗണ്ട് സമയം ലാഭിക്കാൻ സാധിക്കും. എല്ലാ കോച്ചുകളും നോൺ എ.സിയും ആയിരിക്കും.
ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ, എട്ട് സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകൾ, 12 സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ എന്നിവയുണ്ടാകും. ഈ വർഷം അവസാനത്തോടെ പുതിയ വണ്ടിയുടെ ആദ്യരൂപം പുറത്തിറക്കാനാണ് റെയിൽവേ ശ്രമിക്കുന്നത്. ഇതിന്റെ നിർമ്മാണപ്രവൃത്തികൾ കൊൽക്കത്തയിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സിൽ പുരോഗമിക്കുകയാണ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിനിന്റെ കോച്ചുകളുടെ നിർമ്മാണം നടക്കുക.