ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ സൗന്ദര്യത്തിന് ഭീഷണിയുയർത്തി വീണ്ടും കറകൾ പ്രത്യക്ഷപ്പെടുന്നു. പച്ചനിറത്തിൽ കാണപ്പെടുന്ന കറകൾ ശാശ്വതമായി ഇല്ലാതാക്കുന്നതിനായി പഠനം നടത്താനൊരുങ്ങിയിരിക്കുകയാണ് ഇതോടെ ഗവേഷകര്‍.
2015-ലാണ് താജ്മഹലിന് മുകളിൽ തവിട്ടും പച്ചയും നിറത്തിലുള്ള കറകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഗോൾഡി കൈറോണോമസ് എന്ന പ്രാണിയാണ് ഈ കറകളുണ്ടാക്കുന്നതെന്നാണ് അധികൃതർ കണ്ടെത്തിയത്. അന്ന് അത് കാര്യമാക്കാതിരുന്ന അവർ മഡ്പാക്കുകൾ ഉപയോഗിച്ച് കറകൾ നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ആഗ്രയിലെ മലിനീകരണത്തിന്റെ തോത് അസാധാരണമായി കുറഞ്ഞ 2020-ൽ ഒഴികെയുള്ള എല്ലാ വർഷങ്ങളിലും, വർഷത്തിൽ രണ്ട് തവണ ഈ കറകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇതോടെയാണ് അധികൃതർ ഇതിനെ കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത്.
യമുനാനദിയുടെ തീരത്തുള്ള പ്രാണികളുടെ മലമൂത്രവിസർജ്ജനം കാരണമാണ് താജ്മഹലിൽ ഈ കറകൾ പ്രത്യക്ഷപ്പെടുന്നതെന്നാണ് ആർക്കിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്. താജ്മഹലിൽ പ്രത്യക്ഷപ്പെടുന്ന കറകൾ മായ്ക്കാനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തുടക്കത്തിൽ ഡിസ്റ്റിൽഡ് വാട്ടർ പഞ്ഞിയിൽ മുക്കി തുടയ്ക്കാനാണ് നിർദേശിച്ചത്. എന്നാൽ ഇത് ശാശ്വതമായ പരിഹാരമല്ലാത്തതിനാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം തേടിയുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പുരാവസ്തു ഗവേഷകർ.