വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ വിജയത്തിൽ വിഷമമുണ്ടെന്നും അതിൽ താൻ അസ്വസ്ഥയാണെന്നും തുറന്നുപറഞ്ഞ് ഫിലിം എഡിറ്റർ ബീനാ പോൾ. ഒരു സിനിമാറ്റിക് മൂല്യവുമില്ലാത്ത വസ്തുതാ വിരുദ്ധമായ സിനിമയാണ് ദി കേരള സ്റ്റോറി എന്ന് ബീനാ പോൾ ചൂണ്ടിക്കാട്ടി.
“ഈ ചിത്രത്തിന് അനാവശ്യമായി ഇത്രയും മൈലേജ് ലഭിച്ചതിൽ ഞാൻ അസ്വസ്ഥയാണ്. ആരും ഇതിനെക്കുറിച്ച് സംസാരിക്കാതെ ഇരുന്നാൽ മതിയായിരുന്നു. എങ്കിൽ, ഈ സിനിമയ്ക്ക് സ്വാഭാവികമായ മരണം സംഭവിക്കുമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ ആർക്കും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയാൻ കഴിയും, അവർ സംരക്ഷിക്കപ്പെടുകയും ചെയ്യും. വസ്തുതകൾ തെറ്റായി ചിത്രീകരിച്ചതിനാലാണ് സംവിധായകന് ചിത്രത്തിന്റെ ട്രെയിലർ മറ്റേണ്ടിവന്നത്.” ബീന പോൾ പറഞ്ഞു.
“വസ്തുതാപരമായി തെറ്റായ ഒരു സിനിമ തലക്കെട്ടുകളിൽ ഇടംപിടിക്കുന്നതും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുന്നതും കാണുമ്പോൾ എനിക്ക് സങ്കടം തോന്നുന്നു. ഈ ചിത്രത്തിന് ഒരു തരത്തിലുള്ള സിനിമാറ്റിക് മൂല്യവും ഇല്ല. കേരളത്തെപ്പറ്റി ചില ആളുകളുടെ ആഗ്രഹം ഊട്ടിയുറപ്പിക്കാനുള്ള ഒരു വിവരണം മാത്രമാണ് ചിത്രത്തിൽ ഉള്ളത്” എന്നും ബീന പോൾ ചൂണ്ടിക്കാട്ടി.