കോവിന്‍പോർട്ടലിൽ രക്ത ദാനവും അവയവ ദാനവും ഉൾപെടുത്താൻ നടപടിക്കൊരുങ്ങി കേന്ദ്രം. പോര്‍ട്ടലിന്റെ പുതുക്കിയ പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പോര്‍ട്ടലിനു കീഴിൽ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പ് പരിപാടിയും നടപ്പിലാക്കാൻ പദ്ധതിയുണ്ട്. അതിലൂടെ മുഴുവന്‍ വാക്സിനേഷന് സംവിധാനവും ഡിജിറ്റൈലൈസ് ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കാനും ഇത് സഹായിക്കുമെന്ന് അധികൃതർ പറയുന്നു.
ഒപ്പം കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന സംവിധാനവും പഴയപടി പ്ലാറ്റ്ഫോമില്‍ തുടരും. പ്രതിരോധ കുത്തിവെപ്പിനുള്ള സ്ലോട്ടുകള്‍ പോര്‍ട്ടലിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. എല്ലാ രോഗ പ്രതിരോധ കുത്തിവെപ്പുകളും ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞാല്‍ എവിടെ വെച്ചാണോ വാക്സിനേഷന് നടക്കുന്നത് അവിടെ നിന്നുതന്നെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
രക്തദാനവും അവയവദാന പ്രക്രിയകളും കോവിൻ ആപ്പുമായി സംയോജിപ്പിക്കുന്നത് അനുയോജ്യമായ രക്ത, അവയവ ദാതാക്കളുമായി ആവശ്യക്കാരെ എളുപ്പത്തില്‍ ബന്ധപ്പെടുത്താൻ സഹായിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും രണ്ട് ജില്ലകളില്‍ മൂന്നുമാസത്തേക്ക് പുതുക്കിയ പതിപ്പ് ലഭ്യമാക്കിയതിനു ശേഷം ഇത് ദേശീയ തലത്തിലേക്കും നടപ്പാക്കും. യുഐപിക്ക് കീഴില്‍ ഡിഫ്തീരിയ, അഞ്ചാംപനി, ടെറ്റനസ്, പോളിയോ, ഹെപ്പറ്റൈറ്റിസ് ബി, മെനിഞ്ചൈറ്റിസ്, റുബെല്ല, കുട്ടികളിലെ ക്ഷയരോഗം, ഹീമോഫിലസ് ഇന്‍ഫ്ലുവന്‍സ ടൈപ്പ്-ബി തുടങ്ങി 12 രോഗങ്ങള്‍ക്കുള്ള കുത്തിവെപ്പുകളാണ് നല്‍കുന്നത്.