ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് മോദി കി ഗ്യാരണ്ടി എന്ന പേരിലുള്ള പ്രകടനപത്രിക പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരും പങ്കെടുത്തു.
വനിതാ സംവരണ നിയമം, പുതിയ ക്രിമിനൽ നിയമം, പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കുക തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. 14 ഭാഗങ്ങളുള്ള പ്രകടനപത്രികയിൽ റേഷൻ, വെള്ളം എന്നിവ അടുത്ത അഞ്ച് വർഷവും സൗജന്യമായി നൽകും, പുതിയ ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും, രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടപ്പാക്കും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും, 6-ജി നടപ്പാക്കും, അന്താരാഷ്ട്ര തലത്തിൽ രാമായണ മഹോത്സവം നടത്തും തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിജെപിയുടെ പ്രകടനപത്രിക ഊന്നൽ നൽകുന്നത് വികസിത ഭാരതത്തിന്റെ നാല് തൂണുകളായ പാവപ്പെട്ടവർ, യുവജനങ്ങൾ, കൃഷിക്കാർ, സ്ത്രീകൾ എന്നിവർക്കാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ബിജെപിയുടെ പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടു.