മജീഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരായ ആരോപണത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മാജിക് പ്ലാനറ്റിലെ മുൻ ജീവനക്കാരൻ കെ.കെ. ശിഹാബ് നൽകിയ പൊതുതാത്പര്യ ഹരജിയിലാണ് കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.
മുതുകാടിന്റെ സ്ഥാപനത്തിൽ 2017 മുതൽ ജോലി ചെയ്തുവരുന്ന ഭിന്നശേഷിക്കാരൻ കൂടിയായ ശിഹാബ് മുതുകാടിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിനുപിന്നാലെ നിരവധി രക്ഷിതാക്കളും മുതുകാടിനെതിരെ രംഗത്തുവരികയായിരുന്നു. സർക്കാറിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുകയും വൻതോതിൽ പണപ്പിരിവ് നടത്തുകയും ചെയ്യുന്ന സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാൻ പരിശീലനം ലഭിച്ചവർ ഉണ്ടായിരുന്നില്ലെന്നും താനും ഒരു കുട്ടിയുടെ അമ്മയും ചേർന്നാണ് കുട്ടികളെ പരിചരിച്ചിരുന്നതെന്നും ശിഹാബ് വ്യക്തമാക്കിയിരുന്നു.
ഓട്ടിസം മുതൽ മാനസിക വെല്ലുവിളി വരെ നേരിടുന്ന കുട്ടികൾക്ക് യഥാസമയം ഭക്ഷണം നൽകാറില്ലായിരുന്നു എന്നും അതിഥികളെ തൃപ്തിപ്പെടുത്തലായിരുന്നു ഇവരുടെ പ്രധാന ജോലി എന്നും ശിഹാബ് ആരോപിച്ചിരുന്നു. കൂടാതെ അക്കാദമിയിൽ അതിഥികൾക്ക് മുന്നിൽ ഷോ ചെയ്യുമ്പോൾ സ്റ്റേജിലേക്ക് വീൽചെയറിൽ വരാൻ അനുവദിക്കാറില്ലെന്നും വേദിയിലൂടെ നിരങ്ങി വന്ന് വീൽചെയറിൽ കയറിയാലേ സഹതാപം കിട്ടൂ എന്നുമായിരുന്നു മുതുകാടിൻ്റെ നിലപാടെന്നും ശിഹാബ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.