ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ റിട്ട. ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. ചലച്ചിത്ര രംഗത്തുള്ളവർ ആ മേഖലയിൽ മറ്റാരെയും വിലക്കാൻ പാടില്ലെന്ന് ഹേമ കമ്മിറ്റിയുടെ ശുപാർശകളിൽ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കുക, സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം, ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്, വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം തുടങ്ങി വിവിധ നിർദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്.
മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സിനിമാരംഗത്ത് അവസരം ലഭിക്കാൻ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട മൊഴികളും പുറത്തുവന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്നും സിനിമാ മേഖലയിൽ വ്യാപകമായ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്.
അതേസമയം, മലയാള സിനിമയിലെ പുരുഷൻമാരായ എല്ലാ സിനിമാപ്രവർത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് വ്യക്തമായി പറയുന്നുണ്ട്. സ്ത്രീകളോട് മാന്യമായും മര്യാദയോടും പെരുമാറുന്ന ഒരുപാട് സിനിമാപ്രവർത്തകരുണ്ട്. അവർക്കൊപ്പം ജോലി ചെയ്യുന്നതിൽ സ്ത്രീകൾ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നത്. അവർ നൽകിയ മൊഴിയിൽ ഛായാഗ്രാഹകരും സംവിധായകരുമെല്ലാം ഉൾപ്പെടുന്നുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.