വിമാനത്തില്‍ യാത്രക്കാരെ കയറ്റാന്‍ മറന്നുപോയ സംഭവത്തില്‍ ഗോ ഫസ്റ്റ് എയറിനോട് ഡിജിസിഎ റിപ്പോര്‍ട്ട് തേടി. എയര്‍ലൈന്‍ ബസില്‍ കയറിയ 55 യാത്രക്കാരെ കയറ്റാതെയാണ് വിമാനം യാത്ര പുറപ്പെട്ടത്. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഫ്ളൈറ്റ് ജി 8 116 ആണ് യാത്രക്കാരെ കയറ്റാതെ ഡല്‍ഹിയിലേക്ക് പോയത്. പിന്നീട് 55 യാത്രക്കാരില്‍ 53 പേരെ മറ്റൊരു വിമാനത്തില്‍ കയറ്റി ഡല്‍ഹിയിലെത്തിക്കുകയും രണ്ട് യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ധാരാളം പേര് സാമൂഹിക മാധ്യമങ്ങളില്‍ പരാതിയുമായെത്തി. പ്രധാനമന്ത്രിയുടെയും വ്യോമയാന മന്ത്രിയുടെയും ഓഫീസിനെ ടാഗ് ചെയ്താണ് പരാതികൾ പ്രത്യക്ഷപ്പെട്ടത്. പ്രതിഷേധവുമായി ധാരാളം പേര് എത്തിയതോടെ ഡിജിസിഎ നടപടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ കയറ്റാതെ പോയതില്‍ വിമാനക്കമ്പനി അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.