കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈല്‍സിൽ ഉണ്ടായ വൻ തീപിടിത്തം നീണ്ട പരിശ്രമത്തിനൊടുവില്‍ നിയന്ത്രണ വിധേയമാക്കി. 7 യൂണിറ്റ് ഫയര്‍ ഫോഴ്സെത്തിയാണ് തീ അണച്ചത്. തീയണച്ചിട്ടും കടയ്ക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ട് യൂണിറ്റ് വെള്ളം ഒരുമിച്ച് പമ്പ് ചെയ്താണ് കടയ്ക്ക് അകത്തേക്ക് പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. തീപിടിത്തത്തിന് പിന്നിൽ ദുരൂഹതയെന്ന മേയറുടെ വാദത്തെ ജീവനക്കാർ തള്ളി. തീപിടിക്കാനുള്ള കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയര്‍ അറിയിച്ചു. തീ പടരുന്നതിനൊപ്പം കടയുടെ പല ഭാഗത്തുനിന്നുള്ള ചില്ലുകള്‍ പൊട്ടിത്തെറിച്ചതാണ് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവച്ചത്. ഗ്ലാസ് ചില്ലുകൊണ്ട് ഒരു ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥൻ്റെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്.
പുറത്തെ തീ വേഗത്തില്‍ നിയന്ത്രണവിധേയമായെങ്കിലും കടയ്ക്ക് അകത്ത് തീ ആളിക്കത്തിയതാണ് ഫയര്‍ഫോഴ്സിന് മുന്നില്‍ വലിയ വെല്ലുവിളിയായത്. കട രാവിലെ തുറക്കുന്നതിന് മുന്‍പായിരുന്നു തീപിടിത്തം. അതുകൊണ്ട് അകത്ത് ജീവനക്കാരുണ്ടായിരുന്നില്ല. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറുമെല്ലാം ഉള്ളതാണ് തീ പടര്‍ന്ന് പിടിക്കാനിടയാക്കിയത്.