ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായിരിക്കുകയാണ് ഫ്രാൻസ്. പാർലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേർന്ന് നടത്തിയ അന്തിമവോട്ടെടുപ്പിലായിരുന്നു തീരുമാനം. 72-ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇതോടെ ഫ്രാൻസിൽ എന്റെ ശരീരം എൻ്റെ തീരുമാനം എന്ന മുദ്രാവാക്യം ഉയർത്തി സ്ത്രീകൾ ആഘോഷവും ആരംഭിച്ചു.
മറ്റുപല രാജ്യങ്ങളും അവരുടെ ഭരണഘടനയിൽ പ്രത്യുൽപാദന അവകാശങ്ങൾ ഉൾപ്പെടുത്തുമ്പോൾ ഗർഭച്ഛിദ്രം അവകാശമാക്കി മാറ്റിയിരിക്കുകയാണ് ഫ്രാൻസ്. സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാൻ 1958-ലെ ഫ്രഞ്ച് ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിലെ ഭൂരിപക്ഷ അംഗങ്ങളും വോട്ടുചെയ്തതോടെയാണ് ചരിത്രം സൃഷ്ടിക്കപ്പെട്ടത്.
ഫ്രാൻസിന്റെ അഭിമാനം എന്നാണ് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പുതിയ നിയമത്തെ വിശേഷിപ്പിച്ചത്. സാർവ്വദേശീയ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് പറഞ്ഞ അദ്ദേഹം നിങ്ങളുടെ ശരീരം നിങ്ങളുടെത് മാത്രമാണ്. അതിൽ മറ്റൊരാൾക്ക് തീരുമാനമെടുക്കാനാവില്ലെന്ന് വ്യക്തമാക്കി. ആധുനിക ഫ്രാൻസിന്റെ ഭരണഘടനയിലെ 25-ാമത്തെയും 2008-ന് ശേഷമുള്ള ആദ്യത്തെയും ഭേദഗതിയാണിത്.