പെരുമ്പാവൂരിൽ നവകേരള സദസിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിനുനേരെ ഷൂ എറിഞ്ഞ കേസിൽ നാല് പേർ അറസ്റ്റിൽ. ബേസിൽ വർഗീസ്, ജിബിൻ, ദേവകുമാർ, ജെയ്ഡൻ എന്നിവരാണ് അറസ്റ്റിലായത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറിയാണ് ബേസിൽ വർഗീസ്. ഗുരുതര വകുപ്പുകളായ ഐ.പി.സി. 308, ഐ.പി.സി. 353, ഐ.പി.സി. 283 എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മരണം വരെ സംഭവിച്ചേക്കാവുന്ന കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്.
കോതമംഗലത്തും മൂവാറ്റുപുഴയിലും നടന്ന നവകേരള സദസുകളിൽ ഷൂ ഏറിനോട് മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായാണ് പ്രതികരിച്ചത്. ഏറിനൊക്കെ പോയാൽ പിന്നെ അതിന്റേതായ നടപടികൾ പിന്നാലെ വരും. നാട്ടുകാർ ഏറ്റെടുക്കണമെന്നല്ല പറഞ്ഞത്. അവർ സംയമനം പാലിക്കുകയാണ്. അതുതന്നെയാണ് വേണ്ടതും. പക്ഷേ, ഏറുകാർക്കെതിരേ സ്വാഭാവിക നടപടികൾ വരുമ്പോൾ പിന്നെ വിലപിച്ചിട്ടു കാര്യമില്ല. നാടിനോടുള്ള വെല്ലുവിളിയാണെന്നതും ഇത്തരക്കാർ മനസിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ഷൂ ഏറുണ്ടായത്. പെരുമ്പാവൂരിൽ നിന്നു കോതമംഗലത്തെ നവകേരള സദസിനായി പോകും വഴിയാണ് ഓടയ്ക്കാലിയിലെത്തിയപ്പോൾ ഷൂ എറിഞ്ഞത്. സംഭവത്തിൽ രണ്ട് കെ.എസ്.യു. പ്രവർത്തകരെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.