സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 1.20 വരെ 40.21 ശതമാനം പേരാണ് വോട്ട് ചെയ്തത്. കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ആലപ്പുഴ, കണ്ണൂർ, പാലക്കാട്, ആറ്റിങ്ങൽ, ചാലക്കുടി എന്നീ മണ്ഡലങ്ങളിലാണ്. രാവിലെ മുതൽ വിവിധ ബൂത്തുകളിൽ വോട്ടർമാരുടെ വലിയ നിര തന്നെയാണ് അനുഭവപ്പെട്ടിരുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വോട്ടർമാർ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു.
ആലപ്പുഴയിൽ 42.25 ശതമാനം, കണ്ണൂരിൽ 42.09 ശതമാനം, പാലക്കാട്ട് 41.99 ശതമാനം, ആറ്റിങ്ങലിൽ 41.91 ശതമാനം, ചാലക്കുടിയിൽ 41.81 ശതമാനം എന്നിങ്ങനെയാണ് പോളിങ്. പൊന്നാനി മണ്ഡലത്തിലാണ് പോളിങ് കുറവ്. 35.90 ശതമാനം പേരാണ് ഇവിടെ വോട്ട് ചെയ്തത്. 20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് കേരളത്തിൽ വിധിയെഴുതുന്നത്.
പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിവിധ ബൂത്തുകളിലായി വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയാണ് സുരക്ഷ നിർവഹിക്കുന്നത്.