അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ എക്സൈസ് മന്ത്രി കെ. ബാബുവിൻ്റെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 ജൂലായ് മുതൽ 2016 മെയ് വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി നടപടി.
നിലവിൽ എം.എൽ.എയായ കെ. ബാബുവിനെതിരെ വിജിലൻസ് അനധികൃത സ്വത്ത് സമ്പാദനക്കേസ് എടുത്തിരുന്നു. 25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ. ബാബുവിനുണ്ടെന്ന് വ്യക്തമാക്കി വിജിലൻസ് കുറ്റപത്രവും സമർപ്പിച്ചിരുന്നു.
വിജിലൻസ് കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ഇ.ഡി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കെ. ബാബുവിനെതിരെ നടപടി സ്വീകരിച്ചത്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി കെ.ബാബുവിനെ ഇ.ഡി നേരത്തേ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.