ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് തുടർച്ചയായ രണ്ടാം പാദത്തിലും യാത്രക്കാരുടെ എണ്ണം 10 ദശലക്ഷം പിന്നിട്ടു. 11.8 ദശലക്ഷം യാത്രക്കാരാണ് രണ്ടാം പാദത്തില്‍ വിമാനത്താവളത്തിലൂടെ കടന്നുപോയത്. ഇക്കൊല്ലം ആദ്യപാദത്തില്‍ 13.6 ദശലക്ഷം യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ യാത്രചെയ്തിരുന്നു. 2022 മാർച്ചിൽ മാത്രം 5.5 ദശലക്ഷം യാത്രക്കാരെത്തി.
അതേസമയം വാർഷിക ട്രാഫിക് 58.3 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. കോവിഡിന് മുമ്പുളള കാലത്തെപ്പോലെ വിമാനത്താവളത്തില്‍ തിരക്കേറുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 2019ല്‍ 86.4 ദശലക്ഷം ആളുകൾ വിമാനത്താവളത്തിലൂടെ യാത്രചെയ്തിരുന്നു. 2021ല്‍ 29.1 ദശലക്ഷമായിരുന്നു വാര്‍ഷിക ഗതാഗതം.
ഇന്ത്യയിലേക്കാണ് കൂടുതല്‍ ആളുകൾ യാത്ര ചെയ്യുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സൗദിയും പാകിസ്ഥാനുമാണ് തൊട്ടുപിന്നിലുളളത്. യുകെയിലേക്ക് യാത്രചെയ്യുന്നവരുടെ എണ്ണവും മുന്‍നിരയിലാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി 15.7 ശതമാനം യാത്രികര്‍ വര്‍ദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. വിമാന സര്‍വ്വീസുകളുടെ എണ്ണത്തിലും 5.8 ശതമാനം വര്‍ദ്ധനവുണ്ടായി.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ എട്ട് വര്‍ഷം ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ദുബായ് വിമാനത്താവളത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ ഷെഡ്യൂൾ ചെയ്ത 73 അന്താരാഷ്ട്ര വിമാന കമ്പനികൾ വഴി 92 രാജ്യങ്ങളിലെ 193 ഇടങ്ങളിലേക്ക് സര്‍വ്വീസുകളുണ്ട്.