വന്ദനാ കൊലക്കേസ് അന്വേഷിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ച് ദേശീയ വനിതാ കമ്മീഷൻ. അദ്ധ്യക്ഷ രേഖാ ശർമ്മയും സമിതി അംഗങ്ങളും വിശദമായ അന്വേഷണം നടത്താൻ മെയ് 25ന് കേരളത്തിലെത്തുമെന്നും കമ്മീഷൻ അറിയിച്ചു. ഡോക്ടർ വന്ദനയുടെ കൊലപാതകം റിപ്പോർട്ട് ചെയ്ത അവസരത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
അതേസമയം ഡോ വന്ദന ദാസ് കൊലപാതക കേസിൽ, കൊലയാളിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജയിലിലായിരുന്ന സന്ദീപിനെ ഇന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സന്ദീപിന് സുരക്ഷ നൽകണമെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകി.
ഒരു ആഴ്ചയെങ്കിലും കിടത്തി പരിശോധിച്ചാൽ മാത്രമേ സന്ദീപിന്റെ മാനസികാരോഗ്യം വിലയിരുത്താൻ കഴിയൂവെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടർമാരുടെ സംഘമാണ് സന്ദീപിനെ പരിശോധിച്ചത്. ഏഴ് ദിവസം കിടത്തിച്ചികിത്സിച്ചാൽ മാത്രമേ സന്ദീപിന്റെ ആരോഗ്യ നില മനസിലാകൂവെന്നാണ് ഡോക്ടർമാർ പറഞ്ഞത്.