ഒറ്റയ്ക്ക് വരാൻ ഹൈക്കമാന്റ് ആവശ്യപ്പെട്ടുവെന്നും അതിനാൽ ഡൽഹിക്ക് ഒറ്റയ്ക്കു പോകുന്നുവെന്നും കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. പാർട്ടി ഏൽപിച്ച ജോലി താൻ കൃത്യമായി ചെയ്തെന്നും പാർട്ടി അമ്മയെ പോലെയാണെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.
ഹൈക്കമാന്റ് ആവശ്യപ്രകാരം ഡി.കെ.ശിവകുമാർ ഡൽഹിക്ക് തിരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാന്റ് ചർച്ചകൾ ഇന്നും ഡൽഹിയിൽ തുടരും. അതേസമയം കർണാടകയിൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ സമവായത്തിലെത്താൻ സാധിക്കാത്തതിനാൽ തുടർനടപടികൾ വൈകുമെന്നാണ് വിലയിരുത്തൽ.
എഐസിസി നിയോഗിച്ച നിരീക്ഷകർ ഇന്നലെ ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പ്രകാരം ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്. എങ്കിലും സമവായത്തിലൂടെ മാത്രമേ തീരുമാനം പ്രഖ്യാപിക്കൂ എന്നാണ് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജ്ജവാല വ്യക്തമാക്കിയിരിക്കുന്നത്. ഡി. കെ ശിവകുമാർ ഡൽഹിയിൽ എത്തിയാൽ സമവായത്തിലെത്തി പ്രഖ്യാപനം നടത്താമെന്നാണ് ഹൈക്കമാന്റിന്റെ പ്രതീക്ഷ.