വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിധി ഗൗരവമായി പരിശോധിക്കുമെന്നും അപ്പീലിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നല്ല ആ സാഹചര്യമെന്നും ആദ്ദേഹം പറഞ്ഞു.
‘സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നല്ല ആ സാഹചര്യം. വിധി ഗൗരവമായി പരിശോധിക്കും. ആവശ്യമായ തുടർ നടപടികളുണ്ടാകും. അപ്പീൽ പോകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണത്തിന്റെ ഭാഗമായി വന്ന കാര്യങ്ങൾ ഗൗരവമായിട്ടെടുക്കും’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നവകേരള സദസ് യാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലാണ് ആറുവയസുകാരി അതിക്രൂരമായ കൊല ചെയ്യപ്പെട്ടത്. കുട്ടി ക്രൂരപീഡനത്തിനിരയായതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ കുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന അർജുൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നടന്നത് കൊലപാതകമാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതിയെ ഇന്നലെ കോടതി വെറുതെ വിട്ടത്.