വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഓശാനപ്പെരുന്നാൾ ആഘോഷിക്കും. പള്ളികളിൽ പ്രത്യേക കുർബാനയും ശുശ്രൂഷകളും നടക്കും.
കുരിശുമരണത്തിന് മുമ്പായി യേശു അവസാനമായി ജറുസലേമിലേയ്ക്ക് എത്തിയതിന്റെ ഓർമ്മ ആചരിക്കുന്ന ദിവസമാണ് ഓശാന. വിനീതനായി കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേയ്ക്ക് വന്ന യേശുവിനെ ഓശാന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. അതിൻ്റെ ഓർമ്മ പുതുക്കിയാണ് ഇന്നേദിവസത്തെ ഓശാന ഞായർ ആയി ആചരിക്കുന്നത്.
യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കർമ്മങ്ങൾ. സഹനത്തിന്റെയും ത്യാഗത്തിന്റെയും പീഡാനുഭവവാരത്തിനാണ് ഇതോടെ തുടക്കമാകുന്നത്. വലിയനോമ്പിന്റെ അവസാന വാരത്തിലേയ്ക്കാണ് ക്രൈസ്തവ വിശ്വാസികൾ പ്രവേശിക്കുന്നത്.